Wednesday, October 20, 2010

യാഥാര്‍ത്ഥ്യങ്ങള്‍ക്കു നടുവില്‍ (ആര്‍ദ്ര, ബി.ജെ)


                        
          എന്റെ ഗ്രാമത്തില്‍ നടന്ന ഒരു സംഭവമാണിത്. എങ്ങനെ ആണെന്നറിയില്ല, ഈ രസകരമായ സംഭവം പിറ്റേ ദിവസത്തേക്ക് തന്നെ നാട്ടിലെ എല്ലാവരും അറിഞ്ഞുകഴിഞ്ഞിരുന്നു. അറിയാത്തവരായി ചുരുക്കം ചിലര്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇതിനകം അവരും അറിഞ്ഞുകാണും.

          ഇനി ആ സംഭവം കേട്ടോളൂ.

          ഇതിലെ മുഖ്യ കഥാപാത്രങ്ങള്‍ എന്നു പറയാവുന്നത് രണ്ടുപേരാണ്. ഒന്ന് ഷഫീഖ്, രണ്ടാമന്‍ ചന്ദ്രന്‍. ചന്ദ്രനെക്കണ്ടാല്‍ പച്ചവെള്ളം ചവച്ചുകുടിച്ച പോലെയേ തോന്നൂ. എന്നുവച്ചാല്‍ തീരെ പാവമാണെന്നര്‍ത്ഥം.
എന്നാല്‍ ഷഫീഖ് സൗന്ദര്യത്തിനും, ഇരിക്കുന്ന സ്ഥാനത്തിനും അനുസരിച്ച വേഷവിധാനങ്ങളാല്‍ വളരെ ഭംഗിയില്‍ നടക്കുന്ന ആളാണ്.

          പക്ഷേ എന്തു ചെയ്യാം? കാലം ഇവരുടെ സൗഹൃദബന്ധത്തെ ഒരുപാടു നീട്ടിയില്ല. സാഹചര്യമാണല്ലോ മനുഷ്യനെ ജീവിക്കാന്‍ പഠിപ്പിക്കുന്നത്. അക്കാരണത്താല്‍ തന്നെയാവാം ഷഫീഖ് ഗള്‍ഫിലേക്ക് യാത്രയായി. എന്നാല്‍ ചന്ദ്രനാകട്ടെ, കൂലിപ്പണിയെടുത്ത് അത്യാവശ്യം മെച്ചപ്പെട്ട രീതിയില്‍ തന്നെ കുടുംബം പോറ്റി.
          
           അങ്ങനെയിരിക്കെയാണ് ചന്ദ്രന് എന്തോ രോഗം പിടിപെട്ടത്. അതിന് അയാള്‍ മരുന്ന് കഴിക്കുകയും രോഗം മാറിയെങ്കിലും മരുന്നിന്റെ പാര്‍ശ്വഫലമായി അയാളുടെ തലമുടി കൊഴിഞ്ഞു പോകുകയും 20% മാത്രം ബാക്കിയാവുകയും ചെയ്തു.

           ഏകദേശം അഞ്ചു വര്‍ഷത്തിനോടടുത്തപ്പോള്‍ ഷഫീഖ് ഗള്‍ഫില്‍ നിന്നും വന്നു. അതും പഴയതിലും സുന്ദരനായിത്തന്നെ. നല്ലമുടിയും, പാല്‍ നിറവും, പണവും, കോട്ടും ഷൂവുമൊക്കെയായി ഷഫീഖ് വന്നപ്പോള്‍ അയാളെ സ്വീകരിക്കാനുള്ള തയ്യാറെടുപ്പുകളെല്ലാം ചന്ദ്രനും നടത്തി. ഷഫീഖ് വന്നപ്പോള്‍ തന്നെ ചന്ദ്രന്റെ കുറ്റങ്ങളും കുറവുകളും കണ്ടുപിടിച്ച് പറയാന്‍ തുടങ്ങി. പ്രത്യേകിച്ച് ചന്ദ്രന്റെ മുടിയുടെ കാര്യമായിരുന്നു പറഞ്ഞത്. ആ കാര്യം പറഞ്ഞ് ഷഫീഖ് ചന്ദ്രനെ ഒരുപാട് പരിഹസിച്ചു.

           മരുഭൂമിയില്‍ പുല്ല് കിളിര്‍ത്തതു പോലുണ്ടെന്നും മുള്ളന്‍ പന്നിക്ക് മുള്ള് വന്നതുപോലുണ്ടെന്നും പറഞ്ഞ് തനിക്ക് പരിഹസിക്കാന്‍ കഴിയാവുന്നതിന്‍റെ പരമാവധി പരിഹസിച്ചു. വളരെയധികം ക്ഷമാശീലനായ ചന്ദ്രന്‍ എതിര്‍ത്തൊന്നും പറഞ്ഞില്ല. ഷഫീഖ് വന്നത് നാട്ടുകാര്‍ക്കും ശല്യമായി.

           ഷഫീഖ് വന്നതുമുതല്‍ നാട്ടുകാര്‍ക്ക് പ്രത്യകിച്ച് മുടികൊഴിഞ്ഞവര്‍ക്ക് അയാളുടെ മുന്നിലൂടെ നടക്കാന്‍ കഴിയാത്ത അവസ്ഥവന്നു. സന്ദര്‍ഭമോ സാഹചര്യമോ നോക്കാതെ ഷഫീഖ് എല്ലാവരെയും പരിഹസിച്ചു. ആര്‍ക്കും മറുത്തൊന്നും പറയാന്‍ കഴിഞ്ഞില്ല.

           ഒരുദിവസം ഷഫീഖും ചന്ദ്രനും കൂടി ബസ് സ്റ്റോപ്പിനടുത്തുള്ള ഒരു വലിയ മരത്തിനു ചുവട്ടില്‍ നിന്നപ്പോഴാണ് ഒരു വൃദ്ധന്‍ ആ വഴി വന്നത്. ഷഫീഖ് അയാളെ പരിഹസിച്ച് പകുതിയോളം എത്തിയപ്പോഴാണ് വസ് സ്റ്റോപ്പിലെ ആളുകള്‍ ഷഫീഖിന്റെ തലയില്‍ കാക്ക കാഷ്ഠിച്ചത് കണ്ടത്. വിവരം ശഫീഖും ചന്ദ്രനും അറിഞ്ഞ ഉടനെ ചന്ദ്രന്‍ അടുത്തുകണ്ട ഇല പറിച്ച് തലയിലെ കാക്കക്കാഷ്ഠം രണ്ടുമൂന്നാവര്‍ത്തി അമര്‍ത്തിത്തുടച്ചു. ശേഷം ഇലകയ്യിലെടുത്തപ്പോള്‍ കാഷ്ഠത്തോടൊപ്പം കറുത്തമുടിയുടെ വിഗ്ഗും അവര്‍ക്കെല്ലാം കാണാന്‍ കഴിഞ്ഞു. വിഗ്ഗ് കണ്ട ചന്ദ്രന്‍ സ്തംഭിച്ചുനിന്നുപോയി. ബസ്സ്റ്റോപ്പിലെ ആളുകളും വൃദ്ധനും അടക്കം എല്ലാവരും ഷഫീഖിന്റെ തലയിലേക്ക് നോക്കിയപ്പോള്‍ കണ്ടത്, മൊട്ടത്തലയനായ ഷഫീഖ് ഓടി ഓട്ടോയില്‍ കയറുന്നതായിരുന്നു. ആളുകള്‍ ചിരിച്ചു പരവശരായാണ് മടങ്ങിയത്. കണ്ടവരോടൊക്കെ പ്രസ്തുത വിവരം പറയാനും അവര്‍ മറന്നില്ല.

         പിറ്റേദിവസം തന്നെ ഷഫീഖ് ഗള്‍ഫിലേക്ക് തിരിച്ചുപോയി. ഒരുപക്ഷേ, താന്‍ പരിഹസിച്ചവരെല്ലാം തന്നെ പരിഹസിക്കുമല്ലോ എന്നതുകൊണ്ടാവാം ശഫീഖ് തിരിച്ചുപോയത്. ഇപ്പോള്‍ നാലു വര്‍ഷമായിട്ടെയുള്ളൂ പോയിട്ട്. ഇനി മടങ്ങിവരുന്നസമയം നാട്ടുകാര്‍ സിനിമാസ്റ്റൈലില്‍ വിഗ്ഗ് വെച്ച് സ്വീകരിക്കാന്‍ പദ്ധതിയിട്ട് കാത്തിരിക്കയാണെന്നാണ് കേട്ടുകേള്‍വി.

0 comments:

Post a Comment