Sunday, September 19, 2010

ചിറകൊടിഞ്ഞ സ്വപ്നം (അനുശ്രീ. വീ. ആര്‍ 10. C)


ഉദയ സുര്യന്‍ കിളിവാതിലില്‍ കൂടി അകത്തേക്ക് എത്തിനോക്കി. നേരിയ പ്രകാശം മുഖത്ത് തട്ടിയപ്പോള്‍ കിങ്ങിണിമോള്‍ കട്ടിലില്‍ എഴുന്നേറ്റിരുന്നു. ജനാലയിലൂടെ പുറത്തേക്ക് നോക്കി, അവളുടെ കണ്ണുകള്‍ ചെന്നിടഞ്ഞത് ആ വലിയ കുളത്തിലായിരുന്നു. ആ കല്പടവുകള്‍ക്കിടയിലൂടെ അവളുടെ കണ്ണുകള്‍ സാവധാനം താഴേക്കരിച്ചിറങ്ങി. കുളത്തില്‍ മനോഹരമായ താമരപ്പൂക്കള്‍ നിറഞ്ഞുനില്‍ക്കുന്നു. പൊട്ടുതൊട്ട പോലെ ഇതളുകളിലുള്ള മഞ്ഞുതുള്ളി പൂക്കളെ സുന്ദരികളാക്കുന്നു. 'ഒരുനല്ല പ്രഭാതം ആശംസിക്കുന്നു' എന്നമട്ടില്‍ എല്ലാപൂക്കളും സൂര്യനെ നോക്കി പുഞ്ചിരിക്കുകയാണ്. "കിങ്ങിണിക്കുട്ടീ" ആ വിളികേട്ടു ഒരുസ്വപ്നത്തിലെന്നപോലെ കിങ്ങിണിമോള്‍ ഞെട്ടിയുണര്‍ന്നു. ഉണ്ണിയേട്ടനാണ്. കിങ്ങിണിയുടെ ഏട്ടന്‍, എട്ടാം ക്ലാസ്സില്‍ പഠിക്കുന്നു. കിങ്ങിണി ഇപ്പോള്‍ ആറാം ക്ലാസ്സില്‍ എത്തേണ്ടതായിരുന്നു. പക്ഷെ വിധി ആ ഭാഗ്യം തട്ടിയെടുത്തു. നാലാം ക്ലാസ്സില്‍ പഠിക്കുമ്പോഴുണ്ടായ ബസ്സ് ആക്സിഡന്റില്‍ അവളുടെ രണ്ടു കാലും നഷ്ടമായി. അതുകൊണ്ട് തന്നെ അവളുടെസ്ഥാനം ഈ കട്ടിലിലാണ്, ദിവസവും ഈ കാഴ്ചകളും. സ്കൂളില്‍പോവാത്തതുകൊണ്ട് സ്കൂളിലെ വിശേഷങ്ങളൊക്കെ ദിവസവും ഉണ്ണ്യേട്ടന്‍ പറഞ്ഞുകൊടുക്കും. മനോഹരമായ ഒരു കൊച്ചു വിദ്യാലയമാണത്. സ്കൂളിനു തണലേകിക്കൊണ്ട് ധാരാളം അരയാലുകളും. സ്കൂളിനടുത്ത്‌ മനോഹരമായ ഒരു പുല്ത്തറയുണ്ട്, അവിടെയിരുന്നാണ് ഉന്ന്യേട്ടനും കൂട്ടുകാരും കളിക്കാറ്.
ഉണ്ണ്യേട്ടന്‍ അവിടേക്ക് വന്നു. കിങ്ങിണിക്ക് ഒരു പുഞ്ചിരി സമ്മാനിച്ചു. ഉണ്ണ്യേട്ടന്‍ ഇന്നു നല്ല സന്തോഷത്തിലാണല്ലോ, കിങ്ങിണി പറഞ്ഞു. "ആ, ഇന്നു ഞങ്ങളുടെ യുവജനോല്‍സവമാണ്, ഞാന്‍ ഒരു കവിതചൊല്ലുന്നുണ്ട്‌", ഉണ്ണി പറഞ്ഞു. "ആഹാ, ഏട്ടന്‍ ഏത് കവിതയാണ് ചെല്ലുന്നത്?" കിങ്ങിണി ചോദിച്ചു. "കുമാരനാശാന്റെ നളിനി" ഉണ്ണി പറഞ്ഞു. "ഞാന്‍ ഒന്നാം സമ്മാനം വാങ്ങും". കിങ്ങിണി ചിരിച്ചു. "ഞാന്‍കുളിച്ചു വരാം", എന്ന് പറഞ്ഞു ഉണ്ണി കുളത്തിലെക്കോടി. കിങ്ങിണി ജനാലയില്‍ക്കൂടി കുളത്തിലേക്ക്‌ നോക്കിയിരുന്നു.

"
ഉണ്ണ്യേട്ടാ, എനിക്കൊരു താമരപ്പൂ പറിക്കണേ" കിങ്ങിണി വിളിച്ചു പറഞ്ഞു. ഉണ്ണി അതുകേട്ടപാടെ കുഞ്ഞുപെങ്ങള്‍ക്കായി കുളത്തിന്റെ ഒത്ത നടുവിലുള്ള ആ സുന്ദരിയായ താമരപ്പൂ പറിക്കാനായി നീന്തി. താമരപ്പൂ ഉണ്ണിയെനോക്കി ചിരിച്ചു. ആ പൂ പറിക്കുകയും ഉണ്ണി കുളത്തിലേക്ക്‌ മുങ്ങിത്താണു പോയി. ഇതുകണ്ട കിങ്ങിണി ഉറക്കെകരയാന്‍ തുടങ്ങി. പക്ഷെ അവളുടെ കണ്ണീര്‍ വിധി കണ്ടില്ല. ഉണ്ണിയുടെ ജീവനും തട്ടിയെടുത്തുകൊണ്ട് പറന്നകന്നു. അതുവരെ പുഞ്ചിരിതൂകിയ താമരപ്പൂവിന്റെ മുഖമൊന്നു വാടി.

0 comments:

Post a Comment